പത്തൊൻപതാമത് UKKCA കൺവൻഷൻ്റെ ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു: രാജകീയ പദവികൾ നേടിയവർക്ക് ഒരുമിയ്ക്കാനായി രാജകീയ സൗകര്യങ്ങളുമായി ജോക്കി ക്ലബ്ബ് അണിഞ്ഞൊരുങ്ങുന്നു.
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA
ക്നാനായ വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ഒരേ സമയം UKയിലും കേരളത്തിലും പുരോഗമിയ്ക്കുകയാണ്. കടലുകൾ താണ്ടി കൊടുങ്ങല്ലൂരിൽ കപ്പലിലെത്തിയവർ കാറ്റിൽ കെടാതെ കാത്തു സൂക്ഷിച്ച തനിമയുടെ മെഴുകുതിരി നാളങ്ങൾ, കനലായി കരളിലെരിയുന്നവരുടെ മഹാ സംഗമ വേദി ഒരുങ്ങുകയായി. ഭാരതീയരുടെ ഹോളി ആഘോഷവും, ദീപാവലി ആഘോഷവുമൊക്കെ പോലെ തന്നെ UKയിലെ ക്നാനായക്കാരുടെ ഏറ്റവും വലിയ ആഘോഷമായി അറിഞ്ഞോ, അറിയാതെയോ മാറിയിരിയ്ക്കുകയാണ് ക്നാനായ വാർഷിക കൺവൻഷൻ.യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി UKKCA മാറിയത്, UKയിലെ ക്നാനായക്കാർ ഒന്നായി കൺവൻഷനുകളിലേയ്ക്ക് ഒഴുകിയെത്തിയതുകൊണ്ടുതന്നെയാണ്. UKയിലെ ഏറ്റവും വലിയ കുതിരപ്പന്തയവേദിയായ ജോക്കി ക്ലബ്ബിലെ സൗകര്യങ്ങൾ ഇതിനു മുമ്പ് ഒരിക്കലും ഉപയോഗിക്കാത്ത രീതിയിൽ പരമാവധി പ്രയോജനപ്പെടുത്താനാണ് സെൻട്രൽ കമ്മറ്റിയംഗങ്ങൾ ശ്രമിയ്ക്കുന്നത്.
മുഴുവൻ കാറുകൾക്കും, കോച്ചുകൾക്കും യാതൊരു തടസ്സവുമില്ലാതെ പാർക്ക് ചെയ്യുവാനും, 51 യൂണിറ്റുകൾക്കും റാലിയ്ക്കു വേണ്ടി അണി നിരക്കാനും, അതിവിശാലമായ ആഡിറ്റോറിയത്തിൻ്റെ ഏതു മൂലയിൽ നിന്നും സ്വാഗത ന്യത്തം വീക്ഷിയ്ക്കാനാവുന്ന രീതിയിലുള്ള സ്റ്റേജ്, എന്നിവ ജോക്കി ക്ലബ്ബിൻ്റെ പ്രത്യേകതകളാണ്. 19 മത് കൺവൻഷൻ്റെ ജനബാഹുല്യം മുൻകൂട്ടി കണ്ട്, ഒരേ സമയം രണ്ട് സ്ഥലങ്ങളിലായി മുഴുവൻ സമയവും ഭക്ഷണം ലഭിയ്ക്കുന്ന ഭക്ഷണശാലകളും ക്രമീകരിയ്ക്കുന്നുണ്ട്. ആഡിറ്റോറിയയത്തിൽ നിന്ന് പുറത്ത് എവിടെയായാലും പരിപാടികൾ തടസ്സമില്ലാതെ വീക്ഷിയ്ക്കാൻ LED തിരശ്ശീലകളും ടെലിവിഷനുകളും. UKയിൽ കൺവൻഷൻ വേദിയൊരുങ്ങുമ്പോൾ, കേരളത്തിൽ സ്വാഗതന്യത്തത്തിനായുള്ള ഗാനത്തിൻ്റെ ഒരുക്കങ്ങളും പുരോഗമിയ്ക്കുകയാണ്. മുഴുവൻ സെൻട്രൽ കമ്മറ്റിയംഗങ്ങളും ചെൽറ്റൻ ഹാമിലെത്തി, ജോക്കി ക്ലബ്ബ് അധികൃതരുമായി ചർച്ചകൾ നടത്തി പുരോഗതി വിലയിരുത്തി.